കവിത - മൊഴിമാറ്റം
വാണിഭം വിളമ്പിയ പത്രത്താളുകൾ
വാതായനത്തിൽ പെരുകുന്നു.
ഐസ്ക്രീം കൊതികൊണ്ട പലരും
കുളിരിൽ മതിമറന്നു മധുവിൽ മലകയറി.
ക്രീമിൽ പല വർണ്ണങ്ങൾ മാറി പടർന്നു
ചില വർണ്ണങ്ങൾ തെന്നിത്തെളിഞ്ഞു.
ഗതിമുട്ടി തുടികൊണ്ടവരാരോ സാമൂഹ്യ-
മാനത്തിൻ ചിതയ്ക്കു തീ കൊളുത്തി
ചിതയിൽ എല്ലാം അടങ്ങുമെന്നത്
പഴമപ്പഴക്കം ചിതയിൽ പലതും
മുളയ്ക്കുമെന്നത് പുതുപ്പഴക്കം.
ഈ ചിത പുകയുമ്പോൾ ദുർഗന്ധം
ചന്ദനകട്ടികൾ എത്ര ചേർത്തിട്ടും-
പണപ്പെട്ടികൾ എത്ര കൊട്ടിയിട്ടും
ചിതയിൽ നിന്നുയരും ദുർഗന്ധം തടുക്കാൻ
കൊടി കെട്ടിയ കാറുകൾ ചീറിപ്പറക്കുന്നു.
ഗന്ധം ദുർഗന്ധമെന്ന് വായ്തുറന്ന-
പലരും വായ് പിളർന്നു പൊത്തി-
അർത്ഥ കൂമ്പാരത്തിനു മുന്നിൽ
മലയാളക്കരയുടെ മാനത്തിൻ അടിക്കല്ലിളക്കും
ചാനൽ നാടകങ്ങൾ വിളമ്പുന്നു മാനം വിറ്റ
കഥകൾ പൊടിപ്പും തൊങ്ങലുമാവോളം ചേർത്ത്
ചിതയിലെ കൊള്ളികൾ കണ്ണുനീർ പൊഴിച്ചു
മുതല-കണ്ണീരതെന്നറിഞ്ഞില്ലാരും
കാലപ്പഴക്കത്തിൽ കണ്ണീർ തുടച്ചവർ
മൊഴികൾ മറിച്ചുവിറ്റു ചിതലരിച്ച-
മേൽക്കൂരകൾക്ക് ബദൽ ഭവനങ്ങളുയർന്നു.
കൊള്ളികൾ തൻ യോഗം വിലപേശിവിറ്റ
മാംസത്തിന്നിരിയ്ക്കാൻ ശീതീകരിച്ച വാഹനം
തീയണഞ്ഞു പണമഴയിൽ പുകമാത്രം
പുകമറതീർത്ത മാന്യരെ തഴുകി മറഞ്ഞു
പുകമറതീർത്ത മാന്യരെ തഴുകി മറഞ്ഞു.
© മൻസൂർ ആലുവിള.