Friday, June 25, 2010

കവിത - മൂകസാക്ഷി










മാലോകരറിഞ്ഞ ഭാഗം

വർഷാന്ത്യ പരീക്ഷയിൽ വഴുതി വീണു
വർഷമായ്‌ മിഴികളിലശ്രു പെയ്തിറങ്ങി

അമ്മയുമച്ഛനും ചൊന്നതില്ലൊന്നും മകനെ-
മിഴി തുടയ്ക്കൂ.!! പ്രായമിനിയുമേറയുണ്ട്‌...

കാട്ടുതീ പടർത്തിയണഞ്ഞു പുലരി,
കയറിൽ കുടുങ്ങിയൊരപമാനഭാരത്തിൻ
അറിയാ കഥകളുമായ്‌..

വർഷാന്ത്യ പരീക്ഷയെ പഴിച്ചു പലരും
വാക്കുകളില്ലാതെയീ മൂകസാക്ഷിയും.

പട്ടടയിൽ എരിഞ്ഞമർന്നു, കാറ്റിൽ
പൊടിയായ്‌ പറന്നകന്നു...
നിമഞ്ജനം ചെയ്തു പുണ്യതീർത്ഥങ്ങളിൽ
തീയും കാറ്റും ബാക്കിവെച്ചതൽപ്പം.

"പരീക്ഷയിൽ തോറ്റ്‌ അതിൽ മനം നൊന്ത്‌ ആത്മഹത്യ ചെയ്ത സതീർത്ഥ്യന്റെ,,,,,ആത്മഹത്യയുടെ മറുപുറം തേടുന്നു ഈ മൂക സാക്ഷി.."

മാലോകരറിയാത്ത ഭാഗം

മൂകസാക്ഷി ഈയുള്ളവൻ അവരിരുവർക്കും.
മാറാല വീണ ഓർമ്മചെപ്പ്‌ തുറക്കട്ടെയൽപ്പം

അയലത്തെ മുല്ലവള്ളിയിൽ പടരും പ്രണയത്തിൻ
മുല്ലപ്പൂക്കൾ പെറുക്കിയീ മൂകസാക്ഷിയോടോതിയവൻ

മതിലുകളില്ലവർക്കു, മത ജാതികളും,
മാലോകരും തീർക്കും മതിലുമാത്രം
എതിർപ്പിൻ മതിലുമാത്രം

ആ ജാലകം തുറന്നടയും രാവുകളിൽ
ആയിരം കിനാവുകൾ അവർ നെയ്തെടുത്തു.

പഠിപ്പിൽ കേമിയാൾ പലകുറിയവനോട്‌
പരാജിതോരുടുള്ള വെറുപ്പോതിയിരുന്നത്രെ

വർഷാന്ത്യ പരീക്ഷയിലവൻ വഴുതി വീണു
വർഷമായ്‌ മിഴികളിലശ്രു പെയ്തിറങ്ങി

തേങ്ങലൊതുങ്ങില്ലവളെ കാണുംവരെ
ആശ്വാസ വാക്കിൻ രാവിന്നായ്‌ കാത്തിരുന്നു

തരണങ്ങൾ താണ്ടിയവനീ സാക്ഷിയില്ലാതെ
മുട്ടിയെത്രവിളിച്ചിട്ടും ജാലകം തുറന്നതില്ല
അവൾ തൻ പ്രേമ ജാലകം തുറന്നതില്ല.

കാട്ടുതീ പടർത്തിയണഞ്ഞു പുലരി,
കയറിൽ കുടുങ്ങിയൊരപമാനഭാരത്തിൻ
അറിയാ കഥകളുമായ്‌..

കണ്ണുനീർ ധാര വകഞ്ഞുമാറ്റിയീ-
സാക്ഷിയവളിലേക്കായ്‌ മിഴി നീട്ടും നേരം
കാണ്മാനില്ല കണ്ണുനീർ തുള്ളിയൊട്ടും
നിർവ്വികാരമാ ചെന്താമര....

സമർപ്പിച്ചില്ലവളൊരു കണ്ണുനീർത്തുള്ളിപോലും
കഴിഞ്ഞ യാമത്തിലെപ്പോഴോ തൻ
ജാലകത്തിൽ മുട്ടിയകന്നൊരാത്മാവിനായ്‌..

പട്ടടയിൽ എരിഞ്ഞമർന്നു, കാറ്റിൽ
പൊടിയായ്‌ പറന്നകന്നു...
നിമഞ്ജനം ചെയ്തു പുണ്യതീർത്ഥങ്ങളിൽ
തീയും കാറ്റും ബാക്കിവെച്ചതൽപ്പം.

---------------------------------------------
പണ്ടു ഞാനെഴുതാത്ത വരികളല്ലോ
ഇതെന്നിന്നലകൾതൻ സ്മൃതിയല്ലോ..!!!
---------------------------------------------
© മൻസൂർ ആലുവിള