Tuesday, June 28, 2011

മാതാ, പിതാ, ഗുരു, ദൈവം,


ഞാനൊന്ന് ശീലിച്ചു, കണ്ട മുഖങ്ങൾ മറന്നീടുവാൻ
കേട്ട സ്വരങ്ങൾ വിസ്മരിച്ചീടുവാൻ.

താലോലിച്ചകരങ്ങൾ താഴു തകർത്തു
താതൻ, മകൾക്ക് പിണിയാളാകൻ പഠിച്ചു

പാഠങ്ങൾക്കൊപ്പം വൈകൃതം ചാലിച്ച ഗൂരു
ദിവ്യമാം മൂന്നാം സ്ഥാനമുപേക്ഷിച്ചു.

വിനയാന്വിത മുഖങ്ങൾ വിനയം വിസ്മരിച്ചു
വേദാന്തങ്ങൾക്കായ് കൂർപ്പിച്ച കർണ്ണം മുറിഞ്ഞു

വരുതിക്ക് വരാത്തവ വലിച്ചെറിഞ്ഞു, ഗ്രന്ഥങ്ങളിൽ
ഗുണമുള്ളതൊഴിച്ചു ബാക്കിയൊക്കെയും ഒളിച്ചുവെച്ചു

തിരു ശേഷിപ്പുകൾ തീർത്താൽ തീരാത്ത
ബാധ്യതയാക്കുവാൻ ഞാൻ മൽസരിച്ചു

അറിവ് അപാരമായ് എനിക്ക് അല്പ്പത്തം കൂടിവന്നു
ശാശ്വത ലോകം ഇഹലോകത്തിലായ് ചുരുങ്ങി.

വിഴുങ്ങിയ പൊൻപണം വീണ്ടെടുക്കാൻ
ഗാന്ധിതലയ്ക്ക് മേൽ നിരാഹാരമിരുന്നു ഞാൻ

ആൾ ദൈവങ്ങൾക്കു മേൽ ആൽ മരം വളർന്നു
ഇത്തിൾ കണ്ണികൾ നീരു കുടിച്ച് കൊഴുത്തുരുണ്ടു.

മാതാ, പിതാ, ഗുരു, ദൈവം,
ദൈവമേ കാത്തുകൊൾക
നിൻ സ്ഥാനവും നിനക്ക് അന്യമാകതെ ഞങ്ങളേയും.
--------------------------------------------------------------



© മൻസൂർ ആലുവിള





Wednesday, May 25, 2011

അതിരുകൾ അപ്രത്യക്ഷമാകുന്നത്

കാഴ്ചയുടെ വലിപ്പം കൂടുമ്പോൾ അതിർവരമ്പുകൾ ചെറുതാകും, കാഴ്ചയുടെ ഉയരം കൂടി കൂടി വരുമ്പോൾ രണ്ടായ അയല്പ്പക്കങ്ങൾ ഒന്നാകും, കരകൾ ഒന്നാകും, വഴികൾ പുഴകൾ വരകളാകും, കോൺക്രീറ്റ് കാടുകൾ തീപ്പെട്ടി വലിപ്പമാകും, ക്രമേണ കാഴ്ച വെറും കടലും കരയുമായ് തീരും, ഇനിയുമുയർന്നാൽ കാഴ്ചയില്ലാതെയാകും കാഴ്ചയുടെ ആവശ്യമില്ലാതെയാകും (ഉൾകാഴ്ച്ചമാത്രം മതിയാകും)എല്ലാം ഒന്നാണെന്ന സത്യം തിരിച്ചറിയും ഈ അതിരുകളെല്ലാം വെറും നശ്വരമായ മനുഷ്യ നിർമ്മിതം.



കുറിപ്പ് : ഉയരത്തിൽ പറന്നതുകൊണ്ട് മാത്രം എല്ലാത്തിനും മീതെയന്നർത്ഥമില്ല, ബലവാൻ എന്നതുകൊണ്ട് എല്ലാവരെക്കാളും ശക്തൻ എന്നും അർത്ഥമില്ല.



സ്നേഹപൂർവ്വം
മൻസൂർ ആലുവിള




Thursday, February 17, 2011

അവൻ














ഭാരമേറിയ തോളും പൊടി മീശയുമായ്
മായകണ്ണാടി പ്രപഞ്ചത്തിൻ
പ്രതിബിംബമായ് പ്രയാണം

കലാലയ ലഹരിയെ മറവി തിന്നു
കടമകൾക്കൊപ്പം കാലം പറന്നു
കുരുക്കുകൾ ദിനവും മുറുകിപ്പിറന്നു

കുറുകിയ ഹൃദയത്തിലൊരിണയെ തിരുകി
കുടുംബം, കടമ, ഇണയെപ്പിരിച്ച് തിരിച്ചയച്ചു

തൊട്കറി അച്ചാറു ദാമ്പത്യത്തിൽ താരകം പിറന്നു,
സൂര്യനായ് താരകത്തെ തിരയും പിതൃദു:ഖം

ചങ്ങല കണ്ണിയിൽ എണ്ണം ചേർന്നിട്ടും
ചങ്ങലയിൽ മുറുകി തവിച്ചു ദർശനത്തിനായ്
ചാകരകൾ നിറയെ തീരങ്ങൾ ചേർത്ത്
ചാവടിയും പുതുക്കി പണിതു

മായകണ്ണാടിയിലെ ബിംബങ്ങൾ മങ്ങി
മാ നാട്ടിലെ മണമുള്ള കാറ്റിനെ തിരഞ്ഞു

ഭാരമൊഴിഞ്ഞ തോളും, തലയിൽ കാലത്തിൻ
വെള്ളി കമ്പിളിയുമായ് വൈകി കൂടണഞ്ഞു

പരിചിത മുഖങ്ങൾ തിരഞ്ഞു മടുത്തൊടുവിൽ
ഏകാന്തതയുടെ ചുറ്റ്മതിൽ തീർത്തവൻ
പതിയെ ചിരിച്ചു നിസ്സംഗതനായ്
.............................................................................

© മൻസൂർ ആലുവിള

Thursday, January 13, 2011

കവിത - “ഡേർട്ടി ഫെലോ”














വാർദ്ധക്യം എന്നുടെ വായ പൊത്തി
ചെറുമക്കളിലെന്നുടെ ഛായ തപ്പി,
ഡേർട്ടി ഫെലോയെന്നവർ ചുണ്ട്കോട്ടി

വേരേറെയുണ്ടെങ്കിലും നീരും ഫലവും
ഒഴിഞ്ഞോരു പടുവൃക്ഷം ഞാൻ

ഞാൻ കെട്ടിയൊരെൻ കൂട്ടിൽ
ഞെരുക്കമെന്നിഷ്ടങ്ങൾകൊക്കെയും

കൂട്ടായ തീരുമാനം കൂട്ടിലെത്തിച്ചു, ഒടുവിൽ
അഭയ കൂട്ടിലെത്തിച്ച, ബന്ധുത്വമൊഴിഞ്ഞകന്നു.
അലറിക്കരയാനവതില്ലെങ്കിലും അറിയാതെ
ആരുമറിയാതെ കരയുന്നു ഞാനുമിന്ന്

ഉലകങ്ങൾ ചുറ്റി ചിന്താധാരകൾ പങ്കു വെച്ചവൻ
ഉലകിൻ പാഠങ്ങൾ നിറയെ പഠിച്ചവൻ
പഠിക്കാത്ത പാഠം വാർദ്ധക്യമെന്ന പാഠം.

ദീർഘ നിശ്വാസമുതിർത്താ പിതൃവ്യൻ
വരും തലമുറയ്ക്കായ് കിടക്കവിരിയൊന്ന് മാറ്റിവെച്ചു
...........................................................................................



© മൻസൂർ ആലുവിള

Monday, January 3, 2011

കവിത- ദി സൈലന്റ് കില്ലർ














കശുമാവിൻ വിളയോളം വിലയില്ലാ-
കാര്യങ്ങൾകാർക്ക് നേരം, പീഢിതർക്കല്ലാതെ.

മഴയായ് പൊഴിയുമ്പോൾ തരംതിരിവില്ലെനിയ്ക്ക്
മർത്യനെന്നോ മാമ്പൂവിലെ കീടമെന്നോ
മറക്കാതെ ഞാൻ, എന്നിലർപ്പിതമാം
മരണം വാരിവിതറി ഓരോ അണുവിലും

കൈവിട്ടൊരമ്പ് പോൽ ചെയ്യാനൊന്നുമില്ലെനിയ്ക്ക്
കൈ കൂപ്പി പറയാനൊന്നു മാത്രം, തടുക്കുക,
എന്നെ തൊടുക്കാതിരിക്കുക നീ പിന്നെയും.
എന്നിൽ, മരണവും, മാരക രോഗഹേതുക്കളും മാത്രം.


© മൻസൂർ ആലുവിള

Friday, November 12, 2010

കഥ- "അത്തർ മണം പൊഴിയ്ക്കുന്ന പെട്ടികൾ"

ദേ...!!!
നിങ്ങളറിഞ്ഞില്ലേ, നമ്മുടെ രഘു നാട്ടിൽ പോകുന്നു..!!!
അതെ നിങ്ങളുദ്ദേശിച്ച രഘു തന്നെ....നാട്ടിൽ പോലും പോകാത്ത പിശുക്കൻ എന്ന് പറഞ്ഞു
നമ്മൾ കളിയാക്കുന്ന രഘു തന്നെ...
ആൾ വലിയ സന്തോഷത്തിലാണു കേട്ടോ..?
ഗൾഫിൽ വന്നിട്ട്‌ 12 വർഷം ആയെങ്കിലും ഒരു പ്രാവശ്യമേ നാട്‌ കണ്ടിട്ടുള്ളു കക്ഷി.പിന്നെ പിശുക്കനെന്ന് വിളിയ്ക്കുന്നവരെ കുറ്റം പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ല കാരണം ഒരു പെപ്സിപോലും വാങ്ങി കുടിയ്ക്കില്ല ആരെങ്കിലും വാങ്ങികൊടുത്താൽ വിരോധവും ഇല്ല കേട്ടോ..!!!

എന്തൊക്കെയാണെങ്കിലും ആൾ മിടുക്കനാ, ഗൾഫിൽ വന്ന് ആദ്യ വെക്കേഷൻ പോയത്‌ 7 കൊല്ലം മുമ്പ്‌, അന്ന് രണ്ട്‌ സഹോദരിമാരുടെ കല്ല്യാണം നടത്തിയിട്ടാ വന്നത്‌, അച്ചൻ മരിച്ചതിനു ശേഷം കുടുംബഭാരം മുഴുവൻ രഘുവിന്റെ തലയിലായിരുന്നല്ലോ..

ഇപ്പോൾ വസ്സ്‌ 34 ആയി ഇനി അൽപമുള്ള ബാങ്കു ബാലൻസുമായ്‌ നാട്ടിൽ സെറ്റിലാകാനാ പരിപാടി..അതു മാത്രമല്ല വേറെയും ഉണ്ട്‌ ചില വിശേഷങ്ങൾ..ആൾ കല്ല്യാണം കഴിക്കാൻ പോകുകയാ..രഘു നാട്ടിൽ ചെന്നതിനു ശേഷമേ പുതിയ വീട്‌ പാൽ കാച്ചുകയുള്ളു എന്ന് ഒരേ വാശിയിലാത്രെ അമ്മയും സഹോദരങ്ങളും.

പെട്ടികെട്ട്‌ തകൃതിയിൽ നടക്കുകയാണു എല്ലാ പേർക്കും രഘു സമ്മാനപൊതികൾ പ്രത്യേകം പ്രത്യേകം പായ്ക്കു ചെയ്തു വെയ്ക്കുന്നുണ്ടായിരുന്നു...എന്തായാലും ഈയൊരു വിഷയത്തിൽ മാത്രം യാതൊരു പിശുക്കും അവൻ കാണിച്ചിട്ടില്ല. പെട്ടികൾ അടയ്ക്കുന്നതിനു മുമ്പ്‌ അത്തർ പൂശി അടയ്ക്കാൻ അവൻ പറയുന്നുണ്ടായിരുന്നു...എന്തിനാണന്നല്ലേ പെട്ടിതുറക്കുമ്പേൾ നല്ല അത്തർ മണം പരക്കണമത്രെ... ഇവന്റെയൊരു കാര്യം..!!!

എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പേൾ അവന്റെ കണ്ണുനിറഞ്ഞു...!!!

എയർപ്പോർട്ടിൽ അനുജനും അമ്മാവനും അമ്മാവന്റെ മകനുമുണ്ടായിരുന്നു..സ്വന്തം നാട്‌... വീണ്ടും നാട്‌ സ്വന്തമായതിന്റെ സന്തോഷം അവന്റെ മുഖത്ത്‌ കാണാനുണ്ടായിരുന്നു...

രഘു അമ്മാവന്റെയും അനുജന്റെയും കുശലങ്ങൾക്കു മറുപടി പറഞ്ഞുകൊണ്ടിരിക്കെ..റ്റാറ്റാ സുമോ അവരെയും കൊണ്ട്‌ നഗര വീഥികൾ പിന്നിട്ടുകൊണ്ടിരുന്നു.

അവനെന്തോ ഒരു ക്ഷീണം ..ശർദ്ദിക്കാൻ വരുന്നത്‌ പോലെ..അത്‌ യാത്രാ ക്ഷീണം കൊണ്ടാ ഒരു നാരങ്ങാ വെള്ളം കുടിച്ചാൽ മാറും അമ്മാവൻ അവനെ സമാധാനിപ്പിച്ചു ..മുറുക്കാൻ പീടികയ്ക്ക്‌ മുന്നിൽ വണ്ടി നിന്നു.

നാരങ്ങാ വെള്ളം കുടിച്ച ഉടനെ രഘു ശക്തിയായ്‌ ചുമച്ചുകൊണ്ട്‌ ശർദ്ദിച്ചു..അവൻ നെഞ്ചിൽ തടവി അമ്മാവനെ വല്ലാതെ നോക്കി...മുരളീ വണ്ടിയെട്ക്ക്‌...അടുത്തെവിടെയെങ്കിലും ഹോസ്പിറ്റൽ ഉണ്ടോയെന്ന് നോക്കാം..

രഘു ശ്വാസം ആഞ്ഞ്‌ വലിയ്ക്കാൻ തുടങ്ങി...കണ്ണുകൾ പുറത്തേയ്ക്ക്‌ തുറിച്ച്‌ എല്ലാവരെയും നോക്കി ..അമ്മേ...അവൻ ഞരങ്ങുന്നുണ്ടായിരുന്നു...അമ്മേ...!!!!!!!

അത്യാഹിത വിഭാഗത്തിലെത്തിച്ചപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു...ഒരു ഹൃദയ സ്തംഭനത്തിനു മുന്നിൽ അവൻ എല്ലാം ഉപേക്ഷിച്ചു പോയി...പുതിയ വീടും, കാറും, പുതിയ പെണ്ണുമെല്ലാം..

ബന്ധു ജനങ്ങൾ ഹോസ്പിറ്റലിലേക്ക്‌ ഒഴുകി...ശവമെടുപ്പിനെ കുറിച്ചുള്ള ചർച്ചകൾ തകൃതിയിൽ ആരംഭിച്ചു...ഹോസ്പിറ്റൽ ഫോർമ്മാലിറ്റികളൊക്കെ കഴിഞ്ഞ്‌ അവന്റെ ചേതനയറ്റ ശരീരവും വഹിച്ചുകൊണ്ടുള്ള ആംമ്പുലൻസ് പുതിയ വീടിന്റെ മുന്നിലെത്തി...

ഗൃഹപ്രവേശനം കഴിഞ്ഞിട്ടില്ലാത്ത വീട്ടിലേക്ക്‌ മൃതശരീരം കയറ്റുന്നതിനെ എല്ലാവരും എതിർത്തു...

ചങ്കുപൊട്ടി നിലവിളിക്കുന്ന അമ്മയുടെ കണ്ണുനീർ മകനെ നഷ്ടപ്പെട്ട സങ്കടമായ്‌ ചിത്രീകരിക്കെ ...പുതിയ വീടിന്റെ മുറ്റത്തൊരുക്കിയ താൽക്കാലിക പന്തലിൽ രഘുവിന്റെ ശരീരം പൊതു ദർശനത്തിനു വെച്ചു.....

പതം പറഞ്ഞ്‌ നാട്ടുകാർ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു.... എന്താ മനുഷ്യന്റെ ഒരു അവസ്ത

കുടുംബം രക്ഷപ്പെടുത്തിയോനാ...അവൻ അവന്റെ കടമകൾ നിറവേറ്റിയാ പേയത്‌..
ആ പെങ്കൊച്ച്‌ രക്ഷപ്പെട്ടു ..കല്ല്യാണത്തിനു ശേഷമായിരുന്നെങ്കിലോ..? ഹൊ ഓർക്കാനേ വയ്യ.....

രഘുവിനു ഒരു നോക്ക്‌ കാണാൻ കഴിയാതെപോയ അവന്റെ പുതിയ വീടും കാറും അടുത്ത അവകാശികൾക്കായ്‌ കാത്ത്‌ കിടക്കെ...

അവന്റെ ചേതനയറ്റ ശരീരത്തിനു പ്രവേശനം നിഷേധിച്ചെങ്കിലും ബന്ധുജനങ്ങൾക്കായ്‌ കൊണ്ടു വന്ന പെട്ടികൾ അവന്റെ സ്വപ്നഗൃഹത്തിലിരുന്ന് അപ്പോഴും അത്തർ മണം പൊഴിയ്ക്കുന്നുണ്ടായിരുന്നു.

------------------------------------------------------------------------------------------------------
© മൻസൂർ ആലുവിള

Friday, October 1, 2010

കവിത - ശിഖരബന്ധനം









കാറ്റിലെ മഴ ഇലയുടെ കണ്ണുനീർത്തുള്ളി, ഇണയില...
കൊഴിഞ്ഞ പ്രിയന്നായ്പ്പൊഴിക്കുമശ്രുകണങ്ങൾ

കരിയിലക്കുരുവിയവൾ പറന്നെത്തി ചിക്കി -
ചികഞ്ഞിലയുടെ മരണമുറപ്പിച്ചു പറന്നകന്നു

തൻ പ്രിയന്നരുകിലണയാൻ ഇണയില കൊതിക്കുന്നു,
കണ്ണുനീർ പൊഴിക്കുന്നോരോ മഴയിലും. മഴതോർന്നിട്ടും
മന്ദമാരുതൻ തലോടിയിട്ടും കണ്ണുനീർ തോർന്നതില്ല

ഒടുവിൽ ശിഖരബന്ധനം അറുത്തെറിഞ്ഞവൾ
കാറ്റിൻ കരങ്ങളിൽ തൂങ്ങി പ്രാണൻ വെടിയും മുൻ
തൻ പ്രിയന്നുടെ മാറിൽ പതിച്ചു.

© മൻസൂർ ആലുവിള