Thursday, July 3, 2025

കഥ - കോളിങ് ബെൽ




ഇന്ന് അഞ്ച് വർഷം  കഴിഞ്ഞിരിക്കുന്നു 

നാട്ടിലാകെ കോളിളക്കം സൃഷ്‌ടിച്ച ഞങ്ങളുടെ പ്രേമ വിവാഹത്തിന്റെ അവസാനം കണ്ട ഡിവോർസ്  ദിനം.

വിവാഹ ദിനവും ഡിവോഴ്സ് ദിനവും ഒന്നായ അപൂർവ്വ  ദിനം.

എന്തിനായിരുന്നു ഞങ്ങൾ പിരിഞ്ഞത് ?
ഇഷ്ടക്കൂടുതൽ സഹിക്കാനാവാതെ ആണോ ?
ആളിപ്പോ എവിടെ ആയിരിക്കും ?
ആളിപ്പോ ഒക്കെ ആയിക്കാണും 

എനിക്കിനി ഒരു പരീക്ഷണത്തിന് വയ്യാത്തതുകൊണ്ട് ഇങ്ങനെ പോകുന്നു 
ആളിനെ മറന്നോ എന്നൊക്കെ ചോദിച്ചാൽ, മറന്നു എന്ന് പറഞ്ഞാൽ അത് കള്ളമായിപ്പോകും.

കുട്ടികളില്ലാത്ത ഞങ്ങളുടെ നീണ്ട പതിനഞ്ചു വർഷത്തെ ജീവിതത്തിൽ മറക്കാനാവാത്ത ഒരുപാട് മുഹൂർത്തങ്ങളുണ്ട്. എനിക്ക് നീയും നിനക്ക് ഞാനും എന്ന് ഉറപ്പിച്ചു സന്തോഷമായി ജീവിച്ച കാലം 

എവിടെയാണ് എല്ലാത്തിന്റെയും തുടക്കം ?

എന്നെ വരിഞ്ഞു മുറുക്കിയ അവന്റെ പ്രണയം അതാണോ ഞങ്ങളെ പിരിച്ചത് ?

അതോ അവനെ ഒഴിവാക്കാൻ ഞാൻ വിശ്വസിച്ച എൻ്റെ ആളുകൾ തന്നെ ശ്രമിച്ചതാണോ ?

ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല 

അവനു എല്ലാം ശീലമായികാണും 

ഞാൻ മാത്രം അതൊക്കെ ആലോചിച്ചിട്ട്  എന്ത് ചെയ്യാനാണ് 
ഓഫീസിൽ പോകാൻ അവൻ മടികാണിച്ച തുടങ്ങിയ നാളുകൾ  
എന്റെ ഓഫീസിന് പുറത്തുള്ള കഫെയിൽ അലക്ഷ്യമായ്‌ ഒരു കയ്യിൽ കോഫിയും മറുകയ്യിൽ സിഗററ്റുമായ് എന്നെ കാത്തിരിക്കുന്ന അവന്റെ ചിത്രം എന്റെ മനസ്സിൽ നിന്ന് ഇപ്പോളും പോയിട്ടില്ല 

ഞാൻ നഷ്ടപ്പെടുമെന്ന് അവൻ ഭയന്നിരുന്നോ ?

കൊച്ചു കുട്ടികളെ പോലെ എന്റെ പിന്നാലെ അവൻ നടക്കാൻ തുടങ്ങിയത് എങ്ങനെയാണ് എന്നെ ദേഷ്യം പിടിപ്പിക്കാൻ തുടങ്ങിയത് 

ഇതൊക്കെ ഞാൻ വീട്ടിൽ പറയുമ്പോൾ അത് അവന് നിന്നെ സംശയം ഉള്ളതുകൊണ്ടാണെന്നു എന്നെ ബോധിപ്പിച്ചതാണോ ഞാൻ അവനെ ആദ്യമായ് വെറുക്കാനുള്ള കാരണം 

അവന്റെ ഫോൺ എടുക്കാൻ അല്പം താമസിച്ചാൽ അവൻ പ്രകടിപ്പിക്കുന്ന ദേഷ്യം എന്നെ അലോസരപ്പെടുത്തിയപ്പോൾ ഞാൻ അതൊക്കെ എന്നെ സംശയം ഉള്ളതുകൊണ്ടാണെന്നു വിശ്വസിച്ചു.

അത് ഞാൻ ചോദ്യം ചെയ്തപ്പോൾ അവൻ എന്നെ നോക്കിയ ആ നോട്ടത്തിന്റെ അർത്ഥം ഇപ്പോൾ  എനിക്ക് മനസ്സിലാകും. 
അത് അപ്പോൾ മനസ്സിലാകാതെ മറ്റുള്ളവരുടെ കണ്ണിലൂടെ അവനെ ഞാൻ കണ്ടു.  അതാണോ ഞാൻ ചെയ്ത തെറ്റ്  ...?

 എന്നത്തേയും പോലെ മനസ്സിലൂടെ ആയിരം ചിന്തകൾ കടന്നു പോക്കൊണ്ടേയിരുന്നു !

................................................................................................................................


തൻറെ ശീലങ്ങൾ മാറാക്കാനാവാതെ..
 
അവൻ അറിയാതെ ..അവന്റെ കാർ ഓടിക്കൊണ്ടേയിരുന്നു..

കോളിങ് ബെൽ അടിക്കുന്നത് കേട്ട് നീന മെയിൻ ഡോറിലേക്ക് നടന്നു.
ലെൻസിലൂടെ പുറത്തേക്ക്  നോക്കി  അവൾ വാതിൽ പതിയെതുറന്നു

കയറി ഇരിക്കാൻ പുറത്തുള്ള ആളിനോട് അവൾ ആംഗ്യ ഭാഷയിൽ പറഞ്ഞു 

പന്ന നായെ 😡😡@@@ നീ പിന്നയും വന്നോ ?

 പിന്നിലൂടെ വന്ന അച്ഛന്റെ അലർച്ച കേട്ട് അവൾ സ്തംഭിച്ചു നിൽക്കേ, അച്ഛൻ അയ്യാളെ പിന്നിൽ നിന്നും അതിശക്തമായ തൊഴിച്ചു. ടേബിളിന്റെ മൂലയിൽ തട്ടി തറയിൽ മുഖമടച്ചു വീണ അവൻ അനക്കമില്ലാതെ കിടന്നു


നന്ദൻ !! 
ആ വീട്ടിലെ ഒരുകാലത്തെ മരുമകൻ, ഒരുപാട് ബഹുമാനത്തോടെ സ്വീകരിച്ചിരുന്ന വീട്ടിൽ  തൊഴിയേറ്റു കിടക്കുന്നു  

കരഞ്ഞുകൊണ്ടവൾ അവൻ്റെ തല  ഇരു കൈകളും കൊണ്ട് കോരിയെടുത്തു അവളുടെ മടിയിലേക്കു തിരിച്ചു കിടത്തി, തടയാൻ ശ്രമിച്ച  അച്ഛൻറെ കൈകൾ  അവൾ തട്ടിയെറിഞ്ഞു, 

തൊട്ടുപോകരുത് 😡

അവളുടെ മുഖഭാവം കണ്ടു അച്ഛൻ ഭയന്ന് പിന്മാറി

അനക്കമറ്റ അവൻ്റെ മൂക്കിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു

വിറങ്ങലിച്ച നന്ദനെ നോക്കി അവൾ അലറിവിളിച്ചു

അവൻ കയ്യിൽ എന്തോ ചുരുട്ടി പിടിച്ചിരിക്കുന്നു

നന്ദൻ കൈയിൽ  ചുരുട്ടിപ്പിടിച്ചിരിക്കുന്ന അ കടലാസ് കഷ്ണം അവൾ വിറയാർന്ന കൈകളോടെ നിവർത്തി നോക്കി

"നന്ദൻ ഞാൻ നിന്നെ വെറുക്കുന്നു
ഈ ലോകത്തെ എന്തിനേക്കാളും
I hate you.."

ഞാൻ നന്ദനെഴുതിയ  അവസാനത്തെ കുറിപ്പ് 

അന്ന് ...

ഞാൻ... 

അന്നത്തെ സാഹചര്യത്തിൽ എഴുതിയതല്ലേ ..എന്റെ ദൈവമേ .. 

നീ പോയ ശേഷം ഞാൻ നന്നായി ഉറങ്ങിയിട്ടില്ല നന്ദൻ

കണ്ണ് തുറക്ക് നന്ദൻ,

നീ ഇല്ലാതെ എനിക്ക് പറ്റില്ല നന്ദൻ 

നിന്നെ ഞാനൊരിക്കലും വെറുത്തിട്ടില്ല നന്ദൻ 

എന്നോടെന്തെങ്കിലും പറയൂ എൻ്റെ പൊന്നേ 

I Love You !

I Love You !

തണുപ്പ് പടർന്നു തുടങ്ങിയ അവന്റെ മുഖത്തവൾ തുരു തുരെ ഉമ്മവെച്ചു

അവളെ അവസാനം കണ്ടടഞ്ഞ ആ കണ്ണുകൾ അവൾ എത്ര ശ്രെമിച്ചിട്ടും തുറന്നില്ല  

തേങ്ങലിൽ, കണ്ണീരിൽ കുതിർന്ന അവളുടെ ശബ്ദം മുറിഞ്ഞു വീണു.

.............................................................................................................................


©@ മൻസൂർ ആലുവിള 


Tuesday, July 1, 2025

വെള്ളാരം കല്ല്

 











വെള്ളാരം കല്ല് പെറുക്കിയെടുത്തിട്ട് 

വെണ്ണക്കൽ കൊട്ടാരമൊരുക്കേണം 

മുക്കൂറ്റി ഇറുത്ത നാളിനെ തേടി 

ഞാൻ ഇക്കരെ നിൽക്കവെ

വേണം 

എനിക്കന്നാളിനെ പിന്നെയും.


പൂക്കളം തീർക്കാൻ  പൂവ് 

തിരഞ്ഞാ തൊടിയാകെ പാറും  

കുഞ്ഞി പൈതലായ് മാറേണം.

  

തുമ്പിക്ക് പിന്നേ  പായും  

പുഴുപല്ലൻ  പൈതലായ് തീരേണം.  


തെളിവെള്ളം ചാടി കലക്കുന്ന 

കുറുമ്പനായ് തൊടിയാകെ പായേണം   

ചുടു കല്ലിനാൽ പൊള്ളിയ പാദം കാട്ടീ

അമ്മതൻ മാറിൽ കണ്ണ് നിറഞ്ഞു കരയേണം. 


കണ്ണീർ തുടച്ചിട്ട് കണ്ണീരുകൊണ്ട് 

കവിളിൽ മുത്തും അമ്മതൻ ചൂടറിയേണം  

ആ മടിയിൽ ആവോളം ചേർന്ന് 

ആ വിരൽ ലാളനങ്ങളിൽ മയങ്ങേണം.

..................................................................................................................................................................

@ മൻസൂർ ആലുവിള

Tuesday, February 4, 2025

എല്ലാം ഓക്കേ ആണ്.

നമ്മൾ കാത്തിരിക്കുന്നത് എല്ലാം ശെരിയാകാൻ വേണ്ടി ആണോ ?

എല്ലാം ശെരിയായിട്ട്  ജീവിതം ജീവിക്കാനാണോ പ്ലാൻ

എന്നാൽ നടന്നത് തന്നെ !

ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കാൻ നമുക്കാകണം, നാളെ എന്ന് പറയുന്നത് പ്രതീക്ഷയാണ് റിയാലിറ്റി അല്ല. 

കഴിഞ്ഞതിനെയോ വരാനിരിക്കുന്നതിനായോ ഫീൽ ചെയ്യാനോ തൊടാനോ നമുക്കാവില്ല, കഴിഞ്ഞതും വരാനിരിക്കുന്നതും എല്ലാം വെറും സ്വപ്‌നങ്ങൾ  മാത്രം, ഈ നിമിഷം ഇത് മാത്രമാണ് സത്യം  അതുകൊണ്ട് നമ്മളിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കാനാവുന്നെങ്കിൽ നിങ്ങൾ ഭാഗ്യമുള്ളവരാണ്. 

ഇത് മാത്രമാണ് സത്യം !

ഈ തിരിച്ചറിവ് നിങ്ങൾക്കുണ്ടായാൽ തന്നെ പല മാനസിക ബുദ്ധിമുട്ടുകളിൽ നിന്നും നിങ്ങൾക്ക്  പുറത്തു വരാനാകും. 

തൂവൽ പോലെ ഭാരമില്ലാത്ത മനസ്സുമായ് ജീവിക്കാൻ നമ്മൾ എത്രപേർക്കു  കഴിയുന്നുണ്ട് ? 

എന്തൊക്കയാ നമ്മുടെ പ്രശ്നങ്ങൾ ? 

മാനസികമായ ആരോഗ്യം നമുക്കുണ്ടെങ്കിൽ ശാരീരിക ആരോഗ്യം മെച്ചപ്പെടുന്നത് നമുക്ക് തിരിച്ചറിയാനാകും !

ടോക്സിക് റിലേഷൻസ് എല്ലാം നമുക്ക് വേണോ ? 

അമിതമായ  ആകുലത എന്തിനാണെന്നേ ! 

മറ്റുള്ളവരെ തൃപ്തി പെടുത്താനുള്ള ശ്രമം അതൊന്നും വേണ്ടന്നെ !

നിങ്ങൾ നിങ്ങളെ ആദ്യം സ്നേഹിക്കു !

മനസ്സ് തുറന്നു വിശ്വാസമുള്ള ആരോടെങ്കിലും നന്നായി സംസാരിക്കു.

ഇപ്പോഴും എപ്പോഴും നല്ലത് ചിന്തിക്കു, 

നമ്മൾ ചിന്തിക്കുന്നതെ നമുക്ക് നടക്കുള്ളൂ, പോസിറ്റീവ് ആയ് ചിന്തിച്ചാൽ എല്ലാം പോസിറ്റീവ് ആയ്  നടക്കും, നെഗറ്റീവ് ആയ്  ചിന്തിച്ചാൽ അതെ നടക്കു. 

 ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കു !

എപ്പോളും ശാരിരിക ശുദ്ധി ഉള്ളവരായിരിക്കു !

കാലിന്റെ പാദം ശ്രെദ്ധിക്കാറുണ്ടോ ? 

ഗുഹ്യ ഭാഗങ്ങൾ ഈർപ്പമില്ലാതെ സൂക്ഷിക്കുന്നവരാണോ ?

പണ്ടുള്ളവർ പറയുമായിരുന്നു പാദം കണ്ടാലറിയാം  ആളിന്റെ വൃത്തി എന്ന്, അത് വൃത്തി മാത്രമല്ല നമ്മുടെ ആരോഗ്യ സ്ഥിതി കൂടിയാണ്. 

ആഹാരം കഴിക്കുമ്പോൾ അതിന്റെ സ്വാദ് അറിഞ്ഞു ആസ്വദിച്ചു കഴിക്കു, ഇപ്പോൾ മൊബൈലിൽ നോക്കിയിരുന്നു കഴിക്കുന്നത്കൊണ്ട് പലരും എന്താണ് കഴിച്ചതെന്ന് പോലും അറിയുന്നില്ല അല്ലെ ?

ആഹാരം കഴിഞ്ഞു അല്പം നടക്കാൻ പോകു 

ഇഷ്ടമുള്ള എന്തെങ്കിലും ഒരു വിനോദം കണ്ടെത്തി അത് സ്ഥിരമാക്കു 

അൽപമാണ് ജീവിതം ഇപ്പോൾ ജീവിക്കു നാളെ ബാക്കിയുണ്ടെങ്കിൽ ആരോഗ്യമുണ്ടെങ്കിൽ അതും ആസ്വദിക്കാമെന്നേ ! എന്താ ഓക്കേ അല്ലെ  ?

സമാധാനമായി സന്തോഷമായി ഇരിക്കു, 

എല്ലാം ഓക്കേ ആണ്.

 

.......................................................................................................................................................................

ചിന്തകൾ, 

മൻസൂർ ആലുവിള.


ഉണർത്തു പാട്ട്

കുട്ടിക്കവിത - ഉണർത്തു പാട്ട്

അതികാലയിലണയുന്നൊരർക്കനെ കാണേണ്ടേ
പുലർകാലയിൽ പൂക്കുന്ന പൂവിതൾ കാണേണ്ടേ
മണം പേറും ഇളം കാറ്റിൻ ഈണവും കേൾക്കേണ്ട

ഉണരു ഉണരു  ഉണ്ണീ ഉണര് ....വേഗം
ഉണരു ഉണരു  ഉണ്ണീ ഉണര്....


പൂവാലൻ തന്നുടെ പൂവിളി കേൾക്കേണ്ട
പൂങ്കുയിൽ പാടുന്ന പാട്ടൊന്നു കേൾക്കേണ്ട
ചിച്ചിലം ചിലമ്പുന്ന കിളിനാദം കേൾക്കേണ്ട

ഉണരു ഉണരു  ഉണ്ണീ ഉണര് ....വേഗം
ഉണരു ഉണരു  ഉണ്ണീ ഉണര്....

ആവിപറക്കുന്ന പ്രാതൽ തരാം
പൂവാലിപയ്യിന്ൻ്റെ  പാലും തരാം

കോരിയെടുത്തിട്ടാ മുർദ്ധാവിലായ്
കൊതിതീരുവോളം ഉമ്മ തരാം ...
കൊതിതീരുവോളം ഉമ്മ തരാം ...

ഓടിവാ എന്നുണ്ണീ ഒന്നുവേഗം
ഓടിവാ എന്നുണ്ണീ ഒന്നുവേഗം


.....................................................................................
രചന- മൻസൂർ ആലുവിള

ചിന്തകൾ - ചില കണക്ക് പറച്ചിലുകൾ



ചില കണക്ക്  പറച്ചിലുകൾ എനിക്ക് ഇഷ്ടമാണ്
'അമ്മയുടെ പ്രസവ വേദനയുടെ കണക്ക്
അച്ഛന്റെ അദ്ധ്വാനത്തിന്റെ  കണക്ക്
സുഹൃത്തിന്റെ സൗഹൃദത്തിന്റെ കണക്ക്
കാമുകിയുടെ കാത്തിരിപ്പിന്റെ കണക്ക്
ഭാര്യയുടെ  സഹനത്തിന്റെ കണക്ക് 
മക്കളുടെ കടപ്പാടിൻറെ കണക്ക് .
അങ്ങനെ അങ്ങനെ ...

Sunday, November 28, 2021

സന്തോഷ നിമിഷം

നമുക്ക് ചുറ്റുമുള്ളവരുടെ മുഖത്ത് വിരിയുന്ന 

തൃപ്തിയുടെ പുഞ്ചിരി , 

അതിനു കാരണം നമ്മൾ  ആവുക 

അതാണ്  

എൻ്റെ ഏറ്റവും വലിയ 

സന്തോഷ  നിമിഷം

Saturday, August 21, 2021

ഒരു സത്യം



ഒരാൾ നടന്നു നീങ്ങുമ്പോൾ അയാളുടെ നിഴലും അയാളുടെ കൂടെ വെളിച്ചം തീരും വരെ അയാളെ പിന്തുടരും ....

എഴുതിയ ഭാഗം ഒന്ന് കൂടി വായിച്ചു നോക്കി അയാൾ എഴുത്തു നിർത്തി എഴുന്നേറ്റു, അലക്ഷ്യമായ കിടന്ന മുടി കൈവിരലുകള്കൊണ്ട് മാടി ഒതുക്കി, കൂജയിലെ വെള്ളം ഗ്ലാസിൽ പകർന്നു ചുണ്ടോട് ചേർത്ത് ജനലരികിൽ കസേരയിലേക്ക് ചാഞ്ഞിരുന്നു.

വല്ലാത്ത ഒരു മരവിപ്പ്, 

"നമ്മൾ തിരക്കി ചെല്ലാതെ നമ്മളെ ആരും തിരക്കാത്ത പോലെ".. 

എല്ലവരും തിരക്കിലാണോ..?

 "നമ്മൾ തിരക്കി ചെല്ലാതെ തന്നെ നമ്മളെ തിരക്കുന്നവർ എത്ര പേരുണ്ട്" ഒന്ന് ലിസ്റ്റ് എടുത്തു നോക്കാം.. 

പേനയും പേപ്പറും എടുത്തു അയാൾ എഴുതാൻ തുടങ്ങി, 

ആ ലിസ്റ്റ് വളരെ ചെറുതായിരുന്നു 

എങ്കിലും ഒരു സത്യം അയാൾ തിരിച്ചറിഞ്ഞു ; 

നമ്മളെ തിരക്കി വരുന്നവർക്ക്  നമ്മൾ അത്ര പ്രാധാന്യം കൊടുക്കുന്നില്ല എന്ന സത്യം 

മനസ്സിലും ചിന്തയിലും ഒത്തിരി തിരുത്തലുകൾ വരുത്താനുണ്ട് എന്ന സത്യം ഉൾകൊള്ളാൻ തീരുമാനിച്ചുകൊണ്ട് ഇനി മുന്നോട്ട് ....ഇപ്പോൾ  അല്പ്പം ആശ്വാസം തോന്നുന്നുണ്ട് ..

ദീർഘ നിശ്വാസം എടുത്തുകൊണ്ട്

അയാൾ  വീണ്ടും  തന്റെ എഴുത്തിന്റെ ലോകത്തേക്ക്  മടങ്ങി..